2019, ജനുവരി 15, ചൊവ്വാഴ്ച

ഉറക്കം നഷ്ടമായവർ

പകൽവെളിച്ചം നിദ്രയിൽ നിന്നും ഉണരാരായി.തിരിഞ്ഞും മറിഞ്ഞും ചരിഞ്ഞും കിടന്നു നോക്കി.പരമേശ്വരൻ നായർക്ക് ഉറക്കം വരുന്ന ലക്ഷണങ്ങളൊന്നും തന്നെ കാണുന്നില്ല.

ഉറ്റ സുഹൃത്തുക്കളായ റേഷൻ കട പുരുഷനും കാടി ശശിയുമൊക്കെ രണ്ടെണ്ണം വീശീട്ടാ കിടക്കുന്നത്.സുഖ നിദ്രയിലായിരിയ്ക്കും ഭാഗ്യവാന്മാർ.

സരോജത്തെ ഭയന്നിട്ടാ താൻ മദ്യപിയ്ക്കാൻ മടി കാണിയ്ക്കുന്നതെന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമെന്നു അയാള് ആണയിടുന്നു.സ്വന്തം ശരീരവും ആരോഗ്യവും സംരക്ഷിയ്ക്കേണ്ടത് ഉത്തരവാദിത്വമുള്ള ഒരു ഗൃഹനാഥന്റെ കടമകളിൽ ഒന്നുമാത്രമാണ്.

ഉറങ്ങാനായി നേർച്ചകൾ നേർന്നു,ഉറങ്ങുന്നതായി നടിച്ചു നോക്കി.ഉറക്കം നഷ്ടപെട്ടവന്റെ തലപ്പിരാന്തുമായി ജനാല പാളികൾ തുറന്നു അമ്പിളി കൊച്ചുമാമനെ നോക്കി അയാൾ നെടുവീർപ്പിട്ടു.

നിലാഭംഗിയിൽ അലയടിചെത്തുന്ന ശക്തിയായ കാറ്റിനെ കബളിപ്പിച്ചു ഉറങ്ങുന്ന ഇലകളും പൂക്കളും അയാളിൽ അസൂയ ജനിപ്പിച്ചു.

കുമ്പളങ്ങാ നീരിൽ തേൻ സമം ചേർത്ത് അത്താഴപ്പുറമേ സേവിച്ചാൽ നല്ല ഉറക്കം കിട്ടുമെന്ന് എവിടേയോ കേട്ടതായി ഓർക്കുന്നു. മത്സരിച്ചുറങ്ങുന്ന സരോജത്തെയോ മകളെയോ വിളിച്ചുണർത്തി പാതിരാവിൽ കുമ്പളങ്ങക്കാര്യം പറയാനാവുമോ?.

കാട്ടുതീ പോലെ ആളിപ്പടർന്ന  ചിന്തകളെ കൂച്ച് വിലങ്ങിട്ട് ഉറങ്ങാതെ കറങ്ങുന്ന പങ്കയെ നോക്കി കിടന്നപ്പോൾ എപ്പൊഴെ ഒന്ന് മയങ്ങിപ്പോയി.

നിദ്രാസുഖം ഭംഗിച്ചുകൊണ്ട് ആരോ തട്ടിയുണർത്തി  ഒരു പുരുഷ സ്വരം !

എഴുന്നെല്ക്കെടോ

എന്റീശ്വരാ... സരോജത്തിന്റെ രഹസ്യ കാമുകൻ ?
മഹാപാപി !

പരമേശ്വരൻ നായർ സടകുടഞ്ഞ് മുഖമുയർത്തി ഗർജ്ജിച്ചു. !

ആരാടാ ?

ഞാനാട കാടി ശശി !!
സ്ഥലമെത്തി....സ്ഥലമെത്തി..

കവിളിൽ ഒലിച്ചിറങ്ങിയ ചാളുവ തുടച്ചു മാറ്റി പരമേശ്വരൻ നായർ കണ്ണ് തിരുമ്മി കോട്ടുവായിട്ടു.

ഓ ശരിയാ സ്ഥലമെത്തി.
ഓടിയ്ക്കൊണ്ടിരുന്ന കെ.എസ.ആർ.ടി.സി ബസ്സിന്റെ പിന് സീറ്റിലിരുന്നു നട്ടുച്ചയ്ക്ക് കണ്ട സ്വപ്നം മാത്രമായിരുന്നു പരമേശ്വരൻ നായരെ കലിപിടിപ്പിച്ച ഉറക്കം വരാത്ത രാത്രി.

പ്രകൃതിയുടെ വേളീ പുരുഷന്മാർ

എന്നോ പിറവിയെടുത്ത പ്രകൃതി,അവൾ മനോഹരിയായിരുന്നു.
അവളുടെ യൌവനത്തിനായി ഈശ്വരന്മാർ പോലും കാത്തിരുന്നു
കാമമോ മോഹമോ തോന്നാത്തവരായി ആരേയും അവശേഷിപ്പിയ്ക്കാത്ത
വശ്യസൌന്ദര്യം അവളെ വിശ്വ കാമിനിയാക്കി.

പ്രകൃതിയുടെ യവ്വന സൌരഭ്യം കണ്ടു പ്രലോഭിതരായ ഈശ്വരന്മാർ
മുനീന്ദ്രനെ സമീപിച്ചു തങ്ങളിൽ പ്രഗത്ഭന് പ്രകൃതിയെ കന്യാദാനം
നൽകണമെന്ന് അപേഷിച്ചു .

എന്നാൽ ഈശ്വരന്മാർ പ്രകൃതിയ്ക്ക് പിതൃസ്ഥാനീയരാനെന്നും
പ്രകൃതിഇഷ്ടപ്പെടുന്നവനെ സ്വയം വരിയ്ക്കുമെന്നും മുനീന്ദ്രൻ
മറുപടി നൽകി.

പ്രപഞ്ചം പ്രകൃതിയുടെ വേളിയ്ക്കായി കതിർ മണ്ഡപമൊരുക്കി .
പൌരുഷത്തിന്റെ പേശീ പുഷ്ടിയുമായി ആയിരങ്ങൾ പ്രകൃതിയുടെ
വരണമാല്യത്തിനായി കൊതിച്ചു നിന്നു.

സൂര്യ തേജസുമായി നാല് സഹോദരങ്ങൾ
ആക്കൂട്ടത്തിൽ അണിനിരന്നു. ഒരിയ്ക്കലും പിരിയാത്തവർ
ഒരു പോലെ ചിന്തിയ്ക്കുന്നവർ.
വസന്തം, ഗ്രീഷ്മം, ശരത്ത്, ശിശിരം.

പ്രകൃതി അവളുടെ മനസ് നാൽവർ സഹോദരങ്ങൾക്കായി
പകുത്തു നൽകി.
മുനീന്ദ്രൻ നാൽവർക്കും പ്രകൃതിയെ പ്രണയിക്കാൻ
നാല് കാലങ്ങൾ തീരുമാനിച്ചു.
അവർ പ്രകൃതിയ്ക്കിനി പതിമാർ.
എല്ലാവരും അനുഗ്രഹം ചൊരിഞ്ഞു.

എവിടെ നിന്നോ അലമുറയിട്ടു ഒരു യുവാവ് വേദിയിലേയ്ക്ക്
ഓടിക്കയറി
അരുത്,!അരുത്,!
പ്രകൃതി എനിയ്ക്കുള്ളതാണ്
അവളെ വേൾക്കാൻ കാലങ്ങളായി തപം
ചെയ്തവനാണ് ഈ ഞാൻ ....
ഇല്ലെങ്കിൽ ഈ ഈശ്വര സഞ്ചയത്തിൽ ഞാൻ
സ്വയം അഗ്നിയ്ക്കിരയാകും.

നാൽവർ സഹോദരങ്ങളിൽ ഒരാൾ ആ യുവാവിന് വേണ്ടി പിൻമാറാൻ
സന്നദ്ധത പ്രകടിപ്പിച്ചു.എന്നാൽ മുനീന്ദ്രൻ അതിനെ എതിർത്തു.
അത് പ്രകൃതിയുടെ സംതുലിനാവസ്ഥയ്ക്ക് ഭംഗം വരുമെന്നും
പ്രകൃതിയുടെയും പതിമാരുടെയും സമ്മതം അനുകൂലമാണെങ്കിൽ
അയാളെയും സ്വീകരിയ്ക്കാമെന്നും വ്യക്തമാക്കി.

കടുത്ത സംഘർഷ സമ്മർദ്ധങ്ങൾക്കൊടുവിൽ പ്രകൃതി ആ യുവാവിനെയും
തന്റെ പ്രിയതമാനായി സ്വീകരിച്ചു .നാൽവർ സഹോദരങ്ങളുടെ
പ്രണയകാലങ്ങളിലെപ്പോൾ വേണമെങ്കിലും അവളെ
പ്രണയിക്കാനുള്ള അനുവാദവും സദസ് ആ യുവകോമാളന് സമ്മാനിച്ചു.

നാഗിനിമാരുടെ കൂട്ടത്തിൽ നിന്നും ഒരു നാഗകന്യക ശീൽക്കാര ശബ്ദത്തോടെ
പാഞ്ഞുവന്നു. അയാൾ ആപത്താണ് പ്രകൃതിയുടെ പതിസ്ഥാനത്തുനിന്നും
അയാളെ മാറ്റണം അയാൾ നമ്മുടെ ശത്രുവാണ് .

എല്ലാവരും ഞെട്ടലോടെ നോക്കി നിൽക്കേ അയാൾ പറഞ്ഞു.
അതെ ആ നഗകന്യക പറഞ്ഞത് സത്യമാണ്.
ഞാൻ വിപത്താണ് ആപത്താണ് സംഹാരമാണ്.
പ്രകൃതിയുടെ മക്കൾ അവളെ മറന്നു പ്രവർത്തിയ്ക്കുമ്പോൾ
ദുഷ്ടന്മാരും അധർമന്മാരും ആയി മാറുമ്പോൾ എന്റെ പ്രിയപ്പെട്ട
പ്രേയസിയെ സംരക്ഷിയ്ക്കാൻ ഞാൻ വരും പ്രളയമായും പേമാരിയായും
അഗ്നിവർഷമായും കൊടുംകാറ്റായും ഭൂകമ്പമായും...

കാരണം ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന എന്റെ പ്രകൃതിയെ
സംരക്ഷിയ്ക്കേണ്ടത് എന്റെ കർത്തവ്യമാണ് കടമയാണ്.